കൂടോത്രം

Monday, January 08, 2007

മാപ്പിള രാമായണം

ഒരു സമൂഹത്തിന്റെ ജീവിത രീതിതന്നെയാണ് സംസ്കാരം എന്നതു കൊണ്ട് അര്‍ത്ഥമാക്കേണ്ടത് എന്ന് റെയ്മണ്ട് വില്യംസ് പറയുന്നുണ്ട്. ഇസ്ലാംമതം ഒരു ജീവിത രീതിയാണെന്ന് മതവും അവകാശപ്പെടുന്നു. ഇതുരണ്ടും തമ്മിലുള്ള വ്യത്യാസം, ഇസ്ലാം അവകാശപ്പെടുന്നത് വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ ആസ്പദമാക്കിയുമുള്ള ഒരൊറ്റ ജീവിതശൈലിയാണ് ഇസ്ലാമിന്റേത് എന്നാണ്. വില്യംസിന്റെ വാദം ഓരോ കൊച്ചു കൊച്ചു സമൂഹത്തിന്റെയും ജീവിതശൈലിയെന്താണോ അതാണ് അതിന്റെ സംസ്കാരം എന്ന അര്‍ത്ഥത്തിലാണ്. മലയാളത്തില്‍ 'മാപ്പിള' എന്ന പദം അര്‍ത്ഥമാക്കുന്ന സംസ്കാരം വൈവിധ്യങ്ങളില്ലാത്ത കേവലതയില്‍ ഊന്നിനില്‍ക്കുന്ന കേന്ദ്രിതമായ മതത്തിന്റെ സംസ്കാരം മാത്രമായിക്കാണാനാവില്ല. പ്രാദേശികവും അധിവസിക്കുന്ന ദേശത്തിന്റെ സംസ്കാരപരമായ വൈവിധ്യങ്ങളെ സ്വാംശീകരിച്ചുകൊണ്ട് ഒരു വ്യത്യസ്തമായ സംസ്കാരം ഉരുത്തിരിച്ചെടുക്കുന്നതുമായ മഹത്തായ ഒരു സമൂഹത്തിന്റെ മേല്‍വിലാസമാണ് മാപ്പിള എന്നത്. ഇതരങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് പൂര്‍ണ്ണത നേടുന്ന മതസങ്കല്പങ്ങളില്‍ നിന്നുവിട്ട് മതേതരവും സാഹോദര്യപരവുമായ മൂല്യങ്ങളിലുറച്ചുനിന്നുകൊണ്ട് സംസ്കാരങ്ങളുടെ സമാധാനപരമായ വിളക്കിച്ചേര്‍ക്കലുകള്‍ സാധ്യമാക്കിക്കൊണ്ട് കേരളത്തില്‍ നിലനിന്നിരുന്ന സമൂഹത്തിന്റെ അടയാളമാണ് 'മാപ്പിള രാമായണം' പോലുള്ള കൃതികള്‍. മാപ്പിളപ്പാട്ടുകളുടെ ഇശലുകളും ഭാഷാപ്രയോഗങ്ങളും പദഘടനകളും
പ്രതിനിധാനം ചെയ്യുന്ന വ്യവഹാരങ്ങളും മൂല്യങ്ങളും മതത്തിന്റെ കേവലതയിലേക്കു ചുരുങ്ങാതെ മതേതരത്വത്തിന്റെ വിശാലതയിലേക്ക് തുറന്നിരുന്നു എന്നതിന്റെ അടയാളമായി മാപ്പിളരാമായണത്തെ കാണണം.

വടക്കേമലബാറിന്റെ വായ്മൊഴി പാരന്പര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അജ്ഞാത കര്‍തൃകമായ ഈ കൃതിയുടെ വാമൊഴി രൂപങ്ങള്‍ കണ്ടുകിട്ടിയത്.



പണ്ടു താടിക്കാരനൗലി പാടിവന്നൊരു പാട്ട്

കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്

കര്‍ക്കിടകം കാത്തുകാത്തു കുത്തിയിരിക്കും പാട്ട്

കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്

മൂന്നു പെണ്ണിനെ ദശരഥന്‍ നിക്കാഹ് ചെയ്ത പാട്ട്

അമ്മി കുമ്മായം മറിഞ്ഞും മക്കളില്ലാപാട്ട്

പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്

നാലിലും മുത്തുള്ള ലാമന്റെലുകൂട്ടും പാട്ട്

നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്

കുഞ്ഞുകുട്ടിത്തങ്കമോളെക്കൈ പിടിച്ച പാട്ട്

ഹാലിളകിത്താടിലാമന്‍ വൈ തടഞ്ഞ പാട്ട്

ഹാല് മാറ്റീട്ടന്നു ലാമന്‍ നാട്ടിലെത്തിയ പാട്ട്

നാടുവാഴാന്‍ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്

കൂനിനൊണ കേട്ടന്നെളോമ്മ വാശി കാട്ടിയ പാട്ട്

ലാമനെപ്പതിനാലു കൊല്ലം കാട്ടിലാക്കിയ പാട്ട്

കൂടെയനുശന്‍ കൂട്ടിനോളും കൂടിപ്പോയ പാട്ട്

മക്കളെക്കാണാഞ്ഞു ബാപ്പ വീണുരുണ്ട പാട്ട്

വിക്കിവിക്കി ലാശലാശന്‍ മനത്തിലായ പാട്ട്

ഉമ്മനാട്ടിനു പോയ ഭരതന്‍ ഓടിവന്ന പാട്ട്

ലാമനെക്കൂട്ടി വരുവാന്‍ പോയിവന്ന പാട്ട്



(യശശ്ശരീരനായ ടി. എച്ച് കുഞ്ഞിരാമന്‍ നന്പ്യാര്‍
പാടിക്കേട്ടതാണ് ഈ പാട്ട്. സന്പാദകര്‍ പൂര്‍ണ്ണരൂപത്തില്‍ ഇതുവരെ
പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുകൊണ്ട് മുഴുവനായി
ഇവിടെ ചേര്‍ക്കാന്‍ കഴിയുന്നില്ല.)
posted by തകര്‍പ്പന്‍ at 1/08/2007 05:26:00 PM 15 comments

Wednesday, December 13, 2006

ചെങ്ങന്നൂരാതിയുടെ കഥ

വാഴ്വും കലയും വേറിട്ടു കരുതാത്തവരുടെ വായ്മൊഴികളില്‍ നിന്ന് പകര്‍ന്നും ചോര്‍ന്നും കിട്ടിയ പഴമൊഴിച്ചിന്തുകള്‍, മണ്ണും മാനവും മനസ്സും തെളിഞ്ഞ് കരുണവും കലാപവും അധ്വാനത്തിന്റെ താളവും നിറച്ച് പ്രപഞ്ചത്തോടു കണ്ണി ചേര്‍ത്ത പാട്ടുകള്‍...
ആളും വാളുമായി പാട്ടിന്റെ കറുത്തപക്ഷത്തു നില്‍ക്കുന്ന ഗോത്രമൊഴികള്‍..
ഊരു പൊലിയാന്‍.. ഉലകം പൊലിയാന്‍.. മണ്ണും മനസ്സും പൊലിയാന്‍...
പഴകിപ്പോയ പാട്ടും പരുന്തക്കെട്ടും തിരിച്ചെടുക്കാന്‍..
പിണങ്ങിപ്പോയ പെറ്റികളിണക്കിയെടുക്കാന്‍..
ഉണങ്ങിയുറയാത്ത പെറ്റമ്മയും പോറ്റമ്മയും ഉണര്‍ന്നു പൊലിയാന്‍..
തായില്ലമൊരുക്കുന്ന പഴമയുടെ അരുളപ്പാടുകള്‍... ഇതാ...



മധ്യകേരളത്തിലെ നാടന്‍പാട്ട് - ചെങ്ങന്നൂര്‍ കുഞ്ഞാതിയില്‍ നിന്ന്
ആനന്ദം പരമാനന്ദമാണെന്റെ കുടുംബം..
ആനന്ദം പരമാനന്ദമാണെന്റെ കുടുംബം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ഈരേഴു പതിനാലു ലോകവുമെന്റെ കുടുംബം
എന്റെ കുടുംബത്തു ഞാനൊന്നു തുള്ളിത്തെളിയും..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ഒന്നാം ചൊവടിട്ടേയൊരു മുച്ചൊവടിട്ടേ..
ഒന്നാം ചൊവടിട്ടേയൊരു മുച്ചൊവടിട്ടേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ഒന്നാം ചൊവടെന്നുള്ളതു ത്രേതായുഗവും
രണ്ടാം ചൊവടെന്നുള്ളതു പ്രേതായുഗവും
മൂന്നാം ചൊവടെന്നുള്ളതു ദ്വാപരയാണേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

നാലാം ചൊവട്ടേലും നടന്നുകളിക്കും
നാലാം ചൊവടെന്നാലോ കലിയുഗമാണേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

എന്നോടു കളിക്കരുതേയെന്റെ ലോകരുകൂട്ടം..
എന്നോടു കളിച്ചോരാരും നേരായിട്ടില്ലേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ചുരിക പരിചയുമിന്നെന്റെ കൈവശമൊണ്ടേ..
സത്യവും ധര്‍മ്മവുമെന്റെ ചുരികപരിച
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ചുരികത്താണേലേലെന്റെ പരന്പരയൊണ്ടേ..
എന്റെ കുലത്തേയിത്തറ താത്തിയതാരോ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
posted by തകര്‍പ്പന്‍ at 12/13/2006 12:00:00 AM 5 comments

Tuesday, December 12, 2006

നാട്ടുപാട്ടുകള്‍

കേരളത്തിന്റെ യഥാര്‍ത്ഥ സംസ്കാരത്തിന്റെ പ്രഭവങ്ങള്‍ തേടിപ്പോകുന്നവര്‍ തീര്‍ച്ചയായും അന്തിമമായി എത്തുന്നത് നാടിന്റെ വാമൊഴി പാരന്പര്യത്തിന്റെ തുടര്‍ച്ചകളായ നാടന്‍പാട്ടുകളിലായിരിക്കും. നമ്മുടെ മുതുമുത്തപ്പന്മാരും മുത്തശ്ശിമാരും അവരുടെ ജീവിതത്തേയും വിചാരങ്ങളേയും സാഹിത്യത്തേയും പകര്‍ത്തിവച്ചത് നാട്ടുചൊല്ലുകളിലും നാടന്‍പാട്ടുകളിലും നാടന്‍കഥകളിലുമാണ്. അവയ്ക്കുവേണ്ടി ഇതാ കൂടോത്രം...


(ഒരു പഴയ നാടന്‍പാട്ട്. ഇതിന് ഒരു ആഭിചാരത്തിന്റെ അന്തരീക്ഷമുണ്ട്.)
മണ്ണുതേടിയ പഴവോ... ഓ...
തനം തേടിയോരെന്റമ്മാവന്മാര്...
ഇന്നലെ പെയ്തമഴക്കിന്നു കുരുത്തോരു തകരഞാന്‍
എന്നെപ്പെറ്റമണ്ണേ...ഞാന്‍ വന്നു നിന്നമണ്ണേ...
എനിക്കുവേണ്ടി തനം തേടിയോരെന്റമ്മാവമ്മാര്..
ദിക്കുതെളിയണം ദേശം തെളിയണം..
ദേശത്താലെന്റീശരന്‍ തെളിയണം...
മണ്ണുതെളിയണം മായം തെളിയണം
മാലൊഴിഞ്ഞീ മനം തെളിയണം...
മണ്ണും പവനവും തേടിക്കെട്ടിയോരെന്റപ്പനപ്പൂപ്പമ്മാര്..
കെഴക്കുദിച്ചു പടിഞ്ഞാറെത്തവനേങ്കി..
ഏന്‍ വിളിക്കും വിളിപ്പൊറം വന്നു നിലകൊള്ളണേയെന്റപ്പനപ്പൂപ്പമ്മാര്...
പൊറ്റമലയമ്മക്കു നാലും കൂട്ടിമുറുക്കാന്‍..
ചേലക്കൊന്പുമൂപ്പനു കള്ളും കാലിപ്പൊകലേം...
അച്ചന്‍ ചെമ്മീന്‍ കൊണ്ടുമരട്ടീീീീ...
പെണ്ണിന്റെ ബാധയൊഴിക്കാന്‍..
ആരാണോ ആരാണോ തക ചൊല്ലെന്റെ ചാവേ..
ഏതാണോ ഏതാണോ തക ചൊല്ലെന്റെ ചാവേ...
അന്തിക്കൊല ചെത്തിയ കള്ളും...
ഏത്തക്കാ മൂത്തതു രണ്ടും...അച്ചന്‍ ചെമ്മീന്‍ കൊണ്ടുമരട്ടീീീീ...
പെണ്ണിന്റെ ബാധയൊഴിക്കാന്‍..
ആരാണോ ആരാണോ തക ചൊല്ലെന്റെ ചാവേ..
ഏതാണോ ഏതാണോ തക ചൊല്ലെന്റെ ചാവേ...
ദിക്കുതെളിയണം ദേശം തെളിയണം..
ദേശത്താലെന്റീശരന്‍ തെളിയണം...
മണ്ണുതെളിയണം മായം തെളിയണംമാലൊഴിഞ്ഞീ മനം തെളിയണം...
posted by തകര്‍പ്പന്‍ at 12/12/2006 11:55:00 PM 9 comments