കൂടോത്രം

Monday, January 08, 2007

മാപ്പിള രാമായണം

ഒരു സമൂഹത്തിന്റെ ജീവിത രീതിതന്നെയാണ് സംസ്കാരം എന്നതു കൊണ്ട് അര്‍ത്ഥമാക്കേണ്ടത് എന്ന് റെയ്മണ്ട് വില്യംസ് പറയുന്നുണ്ട്. ഇസ്ലാംമതം ഒരു ജീവിത രീതിയാണെന്ന് മതവും അവകാശപ്പെടുന്നു. ഇതുരണ്ടും തമ്മിലുള്ള വ്യത്യാസം, ഇസ്ലാം അവകാശപ്പെടുന്നത് വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ ആസ്പദമാക്കിയുമുള്ള ഒരൊറ്റ ജീവിതശൈലിയാണ് ഇസ്ലാമിന്റേത് എന്നാണ്. വില്യംസിന്റെ വാദം ഓരോ കൊച്ചു കൊച്ചു സമൂഹത്തിന്റെയും ജീവിതശൈലിയെന്താണോ അതാണ് അതിന്റെ സംസ്കാരം എന്ന അര്‍ത്ഥത്തിലാണ്. മലയാളത്തില്‍ 'മാപ്പിള' എന്ന പദം അര്‍ത്ഥമാക്കുന്ന സംസ്കാരം വൈവിധ്യങ്ങളില്ലാത്ത കേവലതയില്‍ ഊന്നിനില്‍ക്കുന്ന കേന്ദ്രിതമായ മതത്തിന്റെ സംസ്കാരം മാത്രമായിക്കാണാനാവില്ല. പ്രാദേശികവും അധിവസിക്കുന്ന ദേശത്തിന്റെ സംസ്കാരപരമായ വൈവിധ്യങ്ങളെ സ്വാംശീകരിച്ചുകൊണ്ട് ഒരു വ്യത്യസ്തമായ സംസ്കാരം ഉരുത്തിരിച്ചെടുക്കുന്നതുമായ മഹത്തായ ഒരു സമൂഹത്തിന്റെ മേല്‍വിലാസമാണ് മാപ്പിള എന്നത്. ഇതരങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് പൂര്‍ണ്ണത നേടുന്ന മതസങ്കല്പങ്ങളില്‍ നിന്നുവിട്ട് മതേതരവും സാഹോദര്യപരവുമായ മൂല്യങ്ങളിലുറച്ചുനിന്നുകൊണ്ട് സംസ്കാരങ്ങളുടെ സമാധാനപരമായ വിളക്കിച്ചേര്‍ക്കലുകള്‍ സാധ്യമാക്കിക്കൊണ്ട് കേരളത്തില്‍ നിലനിന്നിരുന്ന സമൂഹത്തിന്റെ അടയാളമാണ് 'മാപ്പിള രാമായണം' പോലുള്ള കൃതികള്‍. മാപ്പിളപ്പാട്ടുകളുടെ ഇശലുകളും ഭാഷാപ്രയോഗങ്ങളും പദഘടനകളും
പ്രതിനിധാനം ചെയ്യുന്ന വ്യവഹാരങ്ങളും മൂല്യങ്ങളും മതത്തിന്റെ കേവലതയിലേക്കു ചുരുങ്ങാതെ മതേതരത്വത്തിന്റെ വിശാലതയിലേക്ക് തുറന്നിരുന്നു എന്നതിന്റെ അടയാളമായി മാപ്പിളരാമായണത്തെ കാണണം.

വടക്കേമലബാറിന്റെ വായ്മൊഴി പാരന്പര്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അജ്ഞാത കര്‍തൃകമായ ഈ കൃതിയുടെ വാമൊഴി രൂപങ്ങള്‍ കണ്ടുകിട്ടിയത്.



പണ്ടു താടിക്കാരനൗലി പാടിവന്നൊരു പാട്ട്

കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്

കര്‍ക്കിടകം കാത്തുകാത്തു കുത്തിയിരിക്കും പാട്ട്

കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്

മൂന്നു പെണ്ണിനെ ദശരഥന്‍ നിക്കാഹ് ചെയ്ത പാട്ട്

അമ്മി കുമ്മായം മറിഞ്ഞും മക്കളില്ലാപാട്ട്

പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്

നാലിലും മുത്തുള്ള ലാമന്റെലുകൂട്ടും പാട്ട്

നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്

കുഞ്ഞുകുട്ടിത്തങ്കമോളെക്കൈ പിടിച്ച പാട്ട്

ഹാലിളകിത്താടിലാമന്‍ വൈ തടഞ്ഞ പാട്ട്

ഹാല് മാറ്റീട്ടന്നു ലാമന്‍ നാട്ടിലെത്തിയ പാട്ട്

നാടുവാഴാന്‍ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്

കൂനിനൊണ കേട്ടന്നെളോമ്മ വാശി കാട്ടിയ പാട്ട്

ലാമനെപ്പതിനാലു കൊല്ലം കാട്ടിലാക്കിയ പാട്ട്

കൂടെയനുശന്‍ കൂട്ടിനോളും കൂടിപ്പോയ പാട്ട്

മക്കളെക്കാണാഞ്ഞു ബാപ്പ വീണുരുണ്ട പാട്ട്

വിക്കിവിക്കി ലാശലാശന്‍ മനത്തിലായ പാട്ട്

ഉമ്മനാട്ടിനു പോയ ഭരതന്‍ ഓടിവന്ന പാട്ട്

ലാമനെക്കൂട്ടി വരുവാന്‍ പോയിവന്ന പാട്ട്



(യശശ്ശരീരനായ ടി. എച്ച് കുഞ്ഞിരാമന്‍ നന്പ്യാര്‍
പാടിക്കേട്ടതാണ് ഈ പാട്ട്. സന്പാദകര്‍ പൂര്‍ണ്ണരൂപത്തില്‍ ഇതുവരെ
പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുകൊണ്ട് മുഴുവനായി
ഇവിടെ ചേര്‍ക്കാന്‍ കഴിയുന്നില്ല.)
posted by തകര്‍പ്പന്‍ at 1/08/2007 05:26:00 PM

15 Comments:

മാപ്പിളപ്പാട്ടുകളുടെ ഇശലുകളും ഭാഷാപ്രയോഗങ്ങളും പദഘടനകളും പ്രതിനിധാനം ചെയ്യുന്ന വ്യവഹാരങ്ങളും മൂല്യങ്ങളും മതത്തിന്റെ കേവലതയിലേക്കു ചുരുങ്ങാതെ മതേതരത്വത്തിന്റെ വിശാലതയിലേക്ക് തുറന്നിരുന്നു എന്നതിന്റെ അടയാളമായി മാപ്പിളരാമായണത്തെ കാണണം.

6:15 PM, January 08, 2007  

നല്ല ഉദ്യമം.പറയ രാമായണം എന്ന ഒന്നുണ്ടത്രേ. കേട്ടിട്ടുണ്ടോ?വയനാട്ടിലെ കുറുമരുടെ കോല്‍ക്കളിയും രാമായണകഥാഗാനങ്ങളാണ് ഉപയോഗിക്കുന്നത്.

7:29 PM, January 08, 2007  

ഒരു ഒന്നൊന്നൊര മണിക്കൂറായി ഒരു കമന്റ് പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു.ഈ ബ്ലോഗിന്‍ വല്ല പ്രശ്നവുമുണ്ടോ കൂടോത്രമേ?

7:31 PM, January 08, 2007  

അങ്ങനെ... അറിയേണ്ടുന്ന കാര്യങ്ങള്‍, മറഞ്ഞുകിടക്കുന്ന സത്യങ്ങള്‍ തുറന്നുതായോ.. കൂടോത്രമേ. ആഭിചാരമല്ലെങ്കില്‍ സംസ്കാരത്തിന്റെ 'മുന്നവിചാര'മാവട്ടെ പോസ്റ്റുകളൊക്കെ.

7:52 PM, January 08, 2007  

വിഷ്ണുപ്രസാദേ എന്തോ കുഴപ്പമുണ്ടെന്ന് എനിക്കും തോന്നിത്തുടങ്ങിയിട്ട് കുറേനേരമായി. ഈ പോസ്റ്റ് ഒന്നിടാന്‍ തന്നെ ഒത്തിരി കഷ്ടപ്പെട്ടു. സെറ്റിംഗ്സ് മൊത്തം ഒന്ന് അഴിച്ചുപണിയണം എന്നു തോന്നുന്നു.

ശിവപ്രസാദിനും നന്ദി.

8:13 PM, January 08, 2007  

സഖാവ്‌ പുത്തലത്ത്‌ ദിനേശന്റെയും പവിത്രന്‍ മാഷുടെയും പിതാവാണു അന്തരിച്ച കുഞ്ഞിരാമന്‍ നമ്പിയാര്‍. തലശ്ശേരിയിലെ പഴയ കമ്മ്യൂണിസ്റ്റ്കാരന്‍. തിരുവനന്തപുരത്തെ പഴയ ലാവണത്തില്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ സഖാവ്‌ ദിനേശന്‍ ഈ മാപ്പിള രാമായണം ഇമ്പമോടെ പാടാറുണ്ട്‌.

സമാഹരിക്കാതെ പോയ വാമൊഴികളെക്കുറിച്ച്‌ കുഞ്ഞിരാമന്‍ നമ്പിയാരുടെ മരണശേഷം 'കൈരളി' യിലുണ്ടായിരുന്ന നേരങ്ങളില്‍ പശ്ചാത്തപിക്കുമായിരുന്നു. ഡി.സി. ബുക്സ്‌ ഈ മാപ്പിളരാമായണം' (Print Version) ഉടന്‍ പ്രസിദ്ധീകരിക്കുന്നുട്‌. എങ്കിലും സഖാവ്‌ പുത്തലത്ത്‌ ദിനേശന്റെ വാമൊഴി ഇപ്പോഴും കാതില്‍,

"പുല്ലു വിരിച്ച്‌ പൂവ്‌ വെച്ച്‌
തോലുടുത്ത നല്ലോരാണാ
ലാമനെ നോക്കി പൂതി വന്ന്
പൊന്നാരപ്പൂവുമ്മാ ബീവി ശൂര്‍പ്പണഖ
മിന്നാരക്കണ്ണിച്ചി
ഓതി ലാമനോട്‌

ആരാ നിങ്ങള്‍ വാല്യക്കാരാ
പേരെന്താടോ
കൂടേക്കാണുന്നാരാ പെണ്ണ്‍
വീടരാണോ..."

9:12 PM, January 08, 2007  

പണ്ടു താടിക്കാരനൗലി പാടിവന്നൊരു പാട്ട്

കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്

കര്‍ക്കിടകം കാത്തുകാത്തു കുത്തിയിരിക്കും പാട്ട്

കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്

നല്ല............രാമായണം

1:00 AM, January 12, 2007  

തകര്‍പ്പാ, എന്തു പറ്റീ...? കാണുന്നില്ലല്ലോ. താങ്കളുടെ സംരംഭം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

വക്കാരി.

5:21 AM, March 18, 2007  

തകര്‍പ്പനായിരിക്കുന്നു.
ഇതിന്റെ പൂര്‍ണ്ണരൂപം വായിക്കണമെന്ന് കൊതി!!
പക്ഷേ നമുക്ക് നഷ്ടപ്പെട്ടുപോയ നിരവധി സ്വത്തുക്കളിലൊന്നായി അതും ഗണിക്കപ്പെടും.
ഇത്തരം ഉദ്യമങ്ങള്‍ തുടര്‍ന്നുകാണണമെന്ന് ആശിക്കുന്നു.

11:29 PM, July 20, 2007  

നന്ദി ഹരിലാല്‍ രാജേന്ദ്രന്‍. പക്ഷേ എന്തു ചെയ്യാം. ഇപ്പോഴും ആ പുസ്തകം ഇറങ്ങിയിട്ടില്ല.പവിത്രന്‍മാഷിനൊന്നും തീരെ ചൂടില്ല.

7:26 AM, July 24, 2007  

നല്ല പോസ്റ്റ്. മാപ്പിള രാമായണത്തെ പറ്റി എവിടെയോ വായിച്ചതോര്‍ക്കുന്നു.

10:53 PM, February 13, 2009  

ശ്രീ
കമന്റിനു നന്ദി. ഇപ്പോള്‍ ആ പുസ്തകം ഡി.സി ബുക്സ് ഇറക്കിയിട്ടുണ്ട്. അടുത്തയിടെ അതിന്റെ റിവ്യൂകള്‍ ധാരാളം മീഡിയകളില്‍ വന്നിട്ടുണ്ട്. അതിലെവിടെയെങ്കിലുമായിരിക്കും കണ്ടിരിക്കുക. അല്ലേ...?

10:19 PM, March 30, 2009  

http://kalyanasaugandikam.blogspot.com/2009/05/blog-post.html

ദയവായി വരൂ, ഒരു മറുപടി നല്‍കൂ..

11:26 PM, May 05, 2009  

ഇതു കൊള്ളാമല്ലോ

4:46 PM, September 19, 2009  

ആ നല്ല നാളുകൾ തിരികെ വന്നിരുന്നെങ്കിൽ…….?
അശാന്തികൾക്ക് ശാന്തിമന്ത്രം ഓതാൻ ……….
പ്രതീക്ഷയോടെ…..
മാപ്പിളരാമായണം മനസ്സിലോതി ഞാൻ.

11:41 PM, July 13, 2010  

Post a Comment

<< Home