കൂടോത്രം

Wednesday, December 13, 2006

ചെങ്ങന്നൂരാതിയുടെ കഥ

വാഴ്വും കലയും വേറിട്ടു കരുതാത്തവരുടെ വായ്മൊഴികളില്‍ നിന്ന് പകര്‍ന്നും ചോര്‍ന്നും കിട്ടിയ പഴമൊഴിച്ചിന്തുകള്‍, മണ്ണും മാനവും മനസ്സും തെളിഞ്ഞ് കരുണവും കലാപവും അധ്വാനത്തിന്റെ താളവും നിറച്ച് പ്രപഞ്ചത്തോടു കണ്ണി ചേര്‍ത്ത പാട്ടുകള്‍...
ആളും വാളുമായി പാട്ടിന്റെ കറുത്തപക്ഷത്തു നില്‍ക്കുന്ന ഗോത്രമൊഴികള്‍..
ഊരു പൊലിയാന്‍.. ഉലകം പൊലിയാന്‍.. മണ്ണും മനസ്സും പൊലിയാന്‍...
പഴകിപ്പോയ പാട്ടും പരുന്തക്കെട്ടും തിരിച്ചെടുക്കാന്‍..
പിണങ്ങിപ്പോയ പെറ്റികളിണക്കിയെടുക്കാന്‍..
ഉണങ്ങിയുറയാത്ത പെറ്റമ്മയും പോറ്റമ്മയും ഉണര്‍ന്നു പൊലിയാന്‍..
തായില്ലമൊരുക്കുന്ന പഴമയുടെ അരുളപ്പാടുകള്‍... ഇതാ...



മധ്യകേരളത്തിലെ നാടന്‍പാട്ട് - ചെങ്ങന്നൂര്‍ കുഞ്ഞാതിയില്‍ നിന്ന്
ആനന്ദം പരമാനന്ദമാണെന്റെ കുടുംബം..
ആനന്ദം പരമാനന്ദമാണെന്റെ കുടുംബം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ഈരേഴു പതിനാലു ലോകവുമെന്റെ കുടുംബം
എന്റെ കുടുംബത്തു ഞാനൊന്നു തുള്ളിത്തെളിയും..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ഒന്നാം ചൊവടിട്ടേയൊരു മുച്ചൊവടിട്ടേ..
ഒന്നാം ചൊവടിട്ടേയൊരു മുച്ചൊവടിട്ടേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ഒന്നാം ചൊവടെന്നുള്ളതു ത്രേതായുഗവും
രണ്ടാം ചൊവടെന്നുള്ളതു പ്രേതായുഗവും
മൂന്നാം ചൊവടെന്നുള്ളതു ദ്വാപരയാണേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

നാലാം ചൊവട്ടേലും നടന്നുകളിക്കും
നാലാം ചൊവടെന്നാലോ കലിയുഗമാണേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

എന്നോടു കളിക്കരുതേയെന്റെ ലോകരുകൂട്ടം..
എന്നോടു കളിച്ചോരാരും നേരായിട്ടില്ലേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ചുരിക പരിചയുമിന്നെന്റെ കൈവശമൊണ്ടേ..
സത്യവും ധര്‍മ്മവുമെന്റെ ചുരികപരിച
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ചുരികത്താണേലേലെന്റെ പരന്പരയൊണ്ടേ..
എന്റെ കുലത്തേയിത്തറ താത്തിയതാരോ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
posted by തകര്‍പ്പന്‍ at 12/13/2006 12:00:00 AM 5 comments

Tuesday, December 12, 2006

നാട്ടുപാട്ടുകള്‍

കേരളത്തിന്റെ യഥാര്‍ത്ഥ സംസ്കാരത്തിന്റെ പ്രഭവങ്ങള്‍ തേടിപ്പോകുന്നവര്‍ തീര്‍ച്ചയായും അന്തിമമായി എത്തുന്നത് നാടിന്റെ വാമൊഴി പാരന്പര്യത്തിന്റെ തുടര്‍ച്ചകളായ നാടന്‍പാട്ടുകളിലായിരിക്കും. നമ്മുടെ മുതുമുത്തപ്പന്മാരും മുത്തശ്ശിമാരും അവരുടെ ജീവിതത്തേയും വിചാരങ്ങളേയും സാഹിത്യത്തേയും പകര്‍ത്തിവച്ചത് നാട്ടുചൊല്ലുകളിലും നാടന്‍പാട്ടുകളിലും നാടന്‍കഥകളിലുമാണ്. അവയ്ക്കുവേണ്ടി ഇതാ കൂടോത്രം...


(ഒരു പഴയ നാടന്‍പാട്ട്. ഇതിന് ഒരു ആഭിചാരത്തിന്റെ അന്തരീക്ഷമുണ്ട്.)
മണ്ണുതേടിയ പഴവോ... ഓ...
തനം തേടിയോരെന്റമ്മാവന്മാര്...
ഇന്നലെ പെയ്തമഴക്കിന്നു കുരുത്തോരു തകരഞാന്‍
എന്നെപ്പെറ്റമണ്ണേ...ഞാന്‍ വന്നു നിന്നമണ്ണേ...
എനിക്കുവേണ്ടി തനം തേടിയോരെന്റമ്മാവമ്മാര്..
ദിക്കുതെളിയണം ദേശം തെളിയണം..
ദേശത്താലെന്റീശരന്‍ തെളിയണം...
മണ്ണുതെളിയണം മായം തെളിയണം
മാലൊഴിഞ്ഞീ മനം തെളിയണം...
മണ്ണും പവനവും തേടിക്കെട്ടിയോരെന്റപ്പനപ്പൂപ്പമ്മാര്..
കെഴക്കുദിച്ചു പടിഞ്ഞാറെത്തവനേങ്കി..
ഏന്‍ വിളിക്കും വിളിപ്പൊറം വന്നു നിലകൊള്ളണേയെന്റപ്പനപ്പൂപ്പമ്മാര്...
പൊറ്റമലയമ്മക്കു നാലും കൂട്ടിമുറുക്കാന്‍..
ചേലക്കൊന്പുമൂപ്പനു കള്ളും കാലിപ്പൊകലേം...
അച്ചന്‍ ചെമ്മീന്‍ കൊണ്ടുമരട്ടീീീീ...
പെണ്ണിന്റെ ബാധയൊഴിക്കാന്‍..
ആരാണോ ആരാണോ തക ചൊല്ലെന്റെ ചാവേ..
ഏതാണോ ഏതാണോ തക ചൊല്ലെന്റെ ചാവേ...
അന്തിക്കൊല ചെത്തിയ കള്ളും...
ഏത്തക്കാ മൂത്തതു രണ്ടും...അച്ചന്‍ ചെമ്മീന്‍ കൊണ്ടുമരട്ടീീീീ...
പെണ്ണിന്റെ ബാധയൊഴിക്കാന്‍..
ആരാണോ ആരാണോ തക ചൊല്ലെന്റെ ചാവേ..
ഏതാണോ ഏതാണോ തക ചൊല്ലെന്റെ ചാവേ...
ദിക്കുതെളിയണം ദേശം തെളിയണം..
ദേശത്താലെന്റീശരന്‍ തെളിയണം...
മണ്ണുതെളിയണം മായം തെളിയണംമാലൊഴിഞ്ഞീ മനം തെളിയണം...
posted by തകര്‍പ്പന്‍ at 12/12/2006 11:55:00 PM 9 comments